ചുംബനഗീത
ചുംബനഗീത
നോക്കൂ,
രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്ന് നോക്കൂ:
രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്ന് നോക്കൂ:
നാലു ചുണ്ടുകൾ ഒന്നാകുന്നു;
പ്രാണൻ പ്രാണനിലേക്കു പകർന്ന് പ്രാർത്ഥനയാകുന്നു.
പകലിനു പ്രകാശവും രാവിനു നിലാവും
പ്രസാദമായ് ലഭിക്കുന്നു.
രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ:
ഈ വൃത്തികെട്ട ലോകം
ഇതുവരെ കാണാത്ത വിധം സുന്ദരമാകുന്നു.
ആകാശം സ്വച്ഛമാകുന്നു; വായു ശുദ്ധവും.
കിളികൾക്കിക്കിളിയാകുന്നു.
നദികൾക്കു നാണമാകുന്നു.
മരങ്ങൾ ചിരിച്ചുലയുന്നു.
രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ:
മതിലുകളിടിയുന്നു.
ആളുകൾ കല്ലെറിയുന്നു;
നുണകൾക്ക് നിറം കൊടുക്കുന്നു.
മാന്യത മുഖം ചുളിക്കുന്നു;
ശാപശരങ്ങളെയ്യുന്നു.
ചുംബനമാധുര്യത്തിൽ, ഹൃദയമലിയുന്ന പ്രേമമഴയിൽ
ആ ആരവങ്ങളെല്ലാം മൂകമാകുന്നു.
കണ്ടില്ലേ,
രണ്ടുപേർ ചുംബിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് കണ്ടില്ലേ?
വരൂ, ചങ്ങാതീ,
നീയാരുമാകട്ടെ;
എന്റെ എതിർലിംഗമോ, ഉഭയലിംഗമോ,
എന്റേതന്നെ ലിംഗത്തിൽപ്പെട്ടവനോ,
ആരുമാകട്ടെ.
വരൂ, നമുക്കു ചുംബിക്കാം;
പ്രാണനെ പ്രാണനിലേക്കാഴ്ത്തി
ഈ ലോകത്തെയൊരു പൂന്തോട്ടമാക്കാം.
ശവകുടീരങ്ങളെ താജ് മഹലുകളാക്കാം.
വരൂ, ചങ്ങാതീ.
സി എം രാജൻ.
Comments
Post a Comment