അനുരാഗക്കേസ്

അനുരാഗക്കേസ് 

 അവർ രണ്ടുപേർ പരസ്പരം കണ്ടു; കണ്ടപ്പോൾ ഇഷ്ടമായി.
കണ്ടുകഴിഞ്ഞപ്പോൾ മിണ്ടണമെന്നായി;  മിണ്ടി.
മിണ്ടിയപ്പോൾ ഇഷ്ടമിരട്ടിയായി,
ഒരേ മനസ്സാണെന്ന് മനസ്സിലായി.
മനസ്സുകൾ ഒന്നായപ്പോൾ മെയ്യുകളുമൊന്നായി;
ഇരുവർക്കും ഒരേ മെയ്യാണെന്നും മനസ്സിലായി.
ജീനുകളിലൊന്ന് ഗേ ജീനെന്നറിഞ്ഞ് 
അവർ സ്വവർഗ്ഗാനുരാഗികളായി. 

അനുരാഗം അന്ധമാണെങ്കിലും, വിവാഹം അന്ധമല്ലല്ലോ.
അതു മാംസബദ്ധവും നിയമബദ്ധവുമല്ലോ. 
അനുരാഗികൾ വിവാഹിതരാകാൻ കോടതികയറി.

തലനരച്ച ന്യായാധിപൻ 
ചത്ത ചരിത്രത്തിന്റെ  കണ്ണടയിലൂടെ അവരെനോക്കി; 
സ്ഥാപനസഭ്യതയുടെ വരട്ടുപുസ്തകം മറിച്ചു നോക്കിപുലമ്പി:
'പണ്ടൊക്കെ ജാതിനോക്കാതെയാണ് കെട്ട്;
ദാ, ഇപ്പൊ, ദേഹവും നോക്കാതെയായി.'
പഴയൊരു പാട്ടും പാരഡിയായ് ആത്മഗതമായി:
'ഇന്നു നാം ചെയ്യും അബദ്ധമെല്ലാം 
നാളത്തെയാചരമാകും.
പിന്നെ നാം കാണും കിനാക്കളെല്ലാം 
കണ്ണുപൊട്ടിക്കുന്നതായിരിക്കും.'
ആത്മഗതം കഴിഞ്ഞ് കണ്ണുകെട്ടിയ നീതിയുടെ പതി  പ്രകാശിച്ചു:
"ഗേ ജീനുകളുള്ളവർക്കുള്ളതല്ലാ 
ഭൂമിയെന്ന ഈ ഗ്രഹവും ഗേഹവും വിവാഹവും.
സോദോമിന്റെ കഥയറിയില്ലേ; ഗമറോയുടെയും?
ദൈവത്തിനു നിരക്കാത്തത് നിനയ്ക്കുകപോലുമരുത്!"

കോടതിപ്പടിയിറങ്ങുമ്പോൾ അനുരാഗികൾ പ്രത്യാശിച്ചു:
'ഒരുനാൾ വരും; 
അന്നാരെന്നുമെന്തെന്നുമാർക്കുമറിയില്ലെങ്കിലും 
ഗേ പിടിച്ച ചെറുപ്പക്കാരനൊരുത്തനായിരിക്കട്ടേ ജഡ്ജി.'







    



Comments

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]

വേഷപുരാണം.