വേഷപുരാണം.
വേഷപുരാണം
അച്ഛൻ സമർത്ഥനാണ് ---
ഇട്ട ഉടുപ്പുനോക്കി ആളുകളുടെ ഉള്ളുകള്ളി കണ്ടുപിടിക്കും.
കേട്ടിട്ടില്ലേ, പഴമൊഴി?
(പഴഞ്ചൊല്ലിൽ പതിരില്ലെന്ന് അച്ഛനുറപ്പാണ്.)
മനുഷ്യനാരാണെന്ന് കുപ്പായം പറയും;*
പുറംചട്ട കണ്ടാലറിയാം പുസ്തകത്തിന്റെ മേന്മ**.
വേഷഭൂഷകളാണു മോനേ സ്വത്വം --- സത്തയും.
തോർത്തുടുത്തവൻ തൊഴിലാളി;
തൊപ്പിയിട്ടവൻ മുതലാളി.
പച്ചയിട്ടവൻ മേത്തൻ (മ്ലേച്ഛൻ);
ഉച്ചിയിൽ കുടുമയുള്ളവൻ കേമൻ.
നെറ്റിയിൽ തിലകമുള്ളവനെ നമ്പാം --- ചതിക്കില്ല.
തിലകം നീളത്തിലെങ്കിൽ നീതിമാൻ;
പൊട്ടാണെങ്കിൽ ബുദ്ധിമാൻ (എന്നെപ്പോലെ).
കാവിയിട്ടവൻ യോഗി;
ക്ലാവു പിടിച്ചവൻ ഭോഗി(രോഗിയുമാകാം).
കുരിശു കേറ്റിയവനോ,
അവൻ നമുക്ക് കുരിശാകും.
കീശയിൽ പേന ചാർത്തിയവൻ പ്രസംഗിക്കും;
ജുബ്ബമേൽ സഞ്ചി തൂക്കിയവനെഴുതും.
കുളിക്കാതെ പൊടിപിടിച്ചു നടക്കുന്നവൻ ആക്റ്റിവിസ്റ്റ്;
മുടിയും താടിയും വെട്ടാതെ നീട്ടുന്നവൻ ജങ്കി --- യൂസ്‌ലസ്;
അത് (എന്നെപ്പോലെ) വെട്ടിയൊതുക്കുന്നവൻ രാജയോഗിയും.
ജീൻസിട്ട പെണ്ണ് പിഴയായിരിക്കും;
കയ്യില്ലാ ബ്ലൗസുമുണ്ടെങ്കിൽ അതുറപ്പാക്കാം.
ഏഴുവാര സാരിചുറ്റിയവൾ കുലസ്ത്രീ;
മുഖത്ത് മൂടിയിട്ടവൾ അടിമ.
കോട്ടും സൂട്ടുമിട്ടവൻ എന്നെപ്പോലെ മാന്യനായിരിക്കും.
അകത്തുള്ള വിഷം കാണാതിരിക്കാൻ
പുറത്തുള്ള വേഷപ്പൊലിമ ധാരാളം.
തൊലിപ്പുറത്താണ് സൗന്ദര്യം***.
നാട്ടുകാരായ പൊട്ടന്മാർ അതേ കാണൂ;
അവർക്കതു മതി.
മറ്റെന്തായാലും മ്യോനേ ഇതു നീ മറക്കല്ലേ:
വേഷഭൂഷകളിലാണ് സ്വത്വം --- സത്തയും;
അതാണ് സത്യവും.
-------------------------------
* Vestis virum facit - Erasmus;
The apparel proclaims the man - Shakespeare.
** A book is judged by its cover - Mark Twain
*** Beauty is skin-deep - Thomas Overbury
Comments
Post a Comment